Saturday, 8 August 2015

ആട്ടവിളക്കിന്‍ തിരി മങ്ങി
വാരിച്ചൂടിയ വേഷം തീ വിഴുങ്ങി
എണ്ണ വറ്റും നേരമിറ്റ കണ്ണീരിനെ
സദസ്സറിഞ്ഞില്ലയെന്‍ കവിളറിഞ്ഞു
പാതി വെന്ത മനസിന്‍ നീറ്റലടക്കാന്‍
വന്ന കാറ്റിന് തിരശീല വഴി മുടക്കി
ഇരുളുപുണര്‍ന്നു സന്ധ്യ മരിച്ചതും
പുലരി വരിച്ചു ഇരുള് മറഞ്ഞതും
വിധിയാം വേദിയില്‍ ആട്ടത്തിനൊപ്പം മറഞ്ഞു
വേര്‍പ്പിറ്റുപടരുന്ന മുഖമെ ഴുത്തില്‍
നോവിനെ തോല്പിച്ച വന്യ ഭാവം പകര്‍ന്നു
കണ്ണ് ചോപ്പിച്ചോരാ ചുണ്ടയെ കളിയാക്കി
നെഞ്ചിലെ ചോപ്പെന്‍റെ കണ്ണില്‍ പടര്‍ന്നു
വന്യത്തിന്‍ ഒടുവിലോ ദൈന്യതക്കര്‍ത്ഥം
ചില്ലറ തുട്ടുകള്‍ മടി ചേരുവോളം
ആടിത്തിമിര്‍ത്തോരാ വേഷപ്പകര്‍ച്ചയില്‍
ജീവിതം വേരറ്റ നേരറിഞ്ഞില്ല ഞാന്‍
കദനം കഥയ്ക്കൊപ്പമിനി എഴുതിപ്പറഞ്ഞിടാം
വിരസമെന്നാകിലും വിധിയെ പഴിക്കുവാന്‍
വരികളില്‍ വഴികളില്ലിനി യെവിടെക്കതെങ്കിലും
വഴിമുടക്കാന്‍ വാഴ്വിലിനി വരികില്ലോരിക്കലും

No comments:

Post a Comment