Friday, 12 June 2015

മഴ അവളായിരുന്നു

മഴ ,,,
പ്രണയമായിരുന്നെന്നും മഴയോട്
ദാഹമായിരുന്നു നനഞ്ഞോട്ടുവാന്‍
ഒരിലയായിരുന്നു ഞാന്‍
ശിശിരം കൊഴിക്കാതെ പോയോരില
പെയ്യാ മഴയ്ക്കായി താനെ കൊഴിഞ്ഞോരില
കാറ്റിന്‍റെ തൊട്ടിലിന്‍ കെട്ടഴിഞ്ഞപ്പോള്‍
മണ്ണിന്‍ മാര്‍ചൂടില്‍ മയങ്ങിപ്പോയോരില
മീനക്കൊടുംവെയില്‍ മുള്ളുകള്‍ കൊണ്ടിട്ടും
മുറിവേറ്റ നെഞ്ചിലായ് മഴ കാത്തുനിന്നോരില
മാനം കൊതിപ്പിച്ച മാഹേന്ദ്ര ജാലത്തെ
മുഗ്ധം മുകരുവാന്‍ കൊതിച്ചു പോയോരില
മറയത്തിരുന്നെന്‍റെ മുകിലവള്‍ തൂകുന്ന
മുത്തങ്ങളാണെനിക്കി മഴ മുത്തുകള്‍
ചെറു ചുംബനം കൊണ്ട് തൊട്ടുണര്‍ത്തിപ്പിന്നെ
വര്‍ഷമായ് പെയ്തെന്നെ വാരിപ്പുണര്‍ന്നു
പടിയിറങ്ങിപ്പോയ പുളകങ്ങളോക്കെയും
പുതുമണം പൂവിട്ടു പിന്നെയും വന്നു
അറിയാതെ നിന്നിലേക്കലിഞ്ഞോട്ടെ ഞാനി -
ന്നത്രമേലെന്നെ നീ അറിയുന്നതല്ലേ ,,
പെയ്തിട്ടും പെയ്തിട്ടും തീരാതെ നീയും
എത്ര നനഞ്ഞിട്ടും ദാഹമോടുങ്ങാതെ ഞാനും

No comments:

Post a Comment