Tuesday, 2 June 2015

ഭൂകമ്പം

ഇന്നലെകളെല്ലാം  ജയിച്ചെന്ന ഹുങ്കിലായ് ,
നാളെകള്‍ക്കെല്ലാം കടിഞ്ഞാണോരുക്കി  ഞാന്‍ ,

വേദങ്ങളറിയാതെ സോമയാഗം ചെയ്തു ,,
ദേവനായെന്നോര്‍ത്തു രാജ്യം ഭരിച്ചു    ,,

മായയാം രാജ്യത്തിനഭിവൃദ്ധിക്കായെന്‍റെ
സമ്പത്തൊടുക്കിയിന്നശ്വമേധങ്ങളാല്‍ ,,

കെങ്കേമരില്‍ കേമനെന്‍ അശ്വമെന്നിട്ടും ,,
ശ്വാസം മുടക്കിയാ പ്രാണനെ കൊന്നു പോയ്‌.

കാടിനേക്കൊന്നു ഞാന്‍ കടലിനെ കൊന്നു ഞാന്‍
പുഴകളെ പുഴുവണ്ണമാക്കി കുറച്ചു

നിധിയുണ്ടതെന്നോര്‍ത്തു നീരാളിക്കൈകളാല്‍
പാതാളലോകത്തും പാടം കിളച്ചു

കാരിരുമ്പിന്‍പെരും കൂടത്തിനാല്‍ തല്ലി
വയലുറപ്പിച്ചെന്‍റെ   മണിമന്ദിരം തീര്‍ത്തു

ഗിരിനിരകളെന്നിലും തലയെടുപ്പാണെങ്കില്‍
പാടെ നിരത്തിയെന്‍ പാദത്തിനൊപ്പമായി

വെട്ടിപ്പിടിച്ചു ഞാന്‍ ഭൂമിതന്‍ മക്കളെ ,,
പലവിധം ക്രൂരമായ്‌ കൊന്നോടുക്കിക്കൊണ്ട് .

മക്കളെ കൊന്നവന്‍ മാറില്‍ കിടക്കയോ ?
അമ്മയ്ക്കിതില്‍പ്പരം കോപമുണ്ടാകുമോ ?

കാറ്റായി ,,തിരയായി പലവിധം വന്നവള്‍
കാലമെന്നെ കാത്തു കൈക്കൂട്ടിനുള്ളില്‍ ...

ഇനിയെന്തു രൂപമെന്നറിയാതെ ഞാനെന്‍റെ ,
കൊട്ടാരമിരുളാഴ്ത്തി ഒളിവില്‍ കഴിഞ്ഞു


വെഞ്ചാമരങ്ങളില്‍ കൊലമരം കണ്ടുവോ ?,,
അകന്നു പോയ്‌ തെന്നലും  തണുവണിയിക്കാതെ ,,,

പെരുമ്പറയോലികളില്‍ കാഹളങ്ങളില്‍  മനം ,,
ഭയമായ് പകച്ചെന്‍റെ  അന്ത്യം വിദൂരമോ ?

കാലനെ പേടിച്ചു കാട്ടാറ് കൊണ്ട് ഞാന്‍ ,,,
കോട്ടയ്ക്കു ചുറ്റും കിടങ്ങു തീര്‍ത്തിട്ടു .

കാട്ടാറ് കരചീന്തി കടയറ്റ കരിവീട്ടി ,,
ഭൂമിക്കു ഗര്‍ഭം ധരിപ്പിച്ചെന്‍ കാലനെ  .

ഭ്രൂണം കലക്കാനുറച്ചു ഞാന്‍ വീഴ്ത്തിയാ ,,
ധരണിതന്‍ മാറിലായി കൊടും കാളകൂടം ,

നഗ്നയാം കടലിന്‍റെ പൊക്കിള്‍ തടത്തിലായ് ,,
ഉറകൊണ്ട ചുഴിയിലാ രൗദ്രം കുമിഞ്ഞു ,,,

വയട്ടാട്ടിയായി വന്നോരിടി മിന്നലിന്‍ കയ്യില്‍,,
പെറ്റത് ചാപിള്ളയെന്നറിഞ്ഞിട്ടെന്നോ ,,

ബ്രഹ്മാണ്ഡമൊട്ടു വിറകൊള്ളിടും പോലെ
മാറത്തടിച്ചു കരഞ്ഞു പോയ്‌ ഭൂ മാതാ ,

ആ പിടച്ചിലിന്നാക്കം താങ്ങാന്‍ കഴിയാതെ
തകര്‍ന്നെന്‍റെ കൊട്ടാര ഗോപുര ശൃംഗങ്ങള്‍ ,,

വിണ്ടു കീറിപ്പോയ രാജവീഥികള്‍ക്കൊപ്പം ,,
ആണ്ടുപോയാ വിള്ളലിലെന്‍ സ്വപ്നരാജ്യവും .

വിധിയെ തടുക്കുവാനാവില്ലതെന്നുണ്മ യറിയുന്നോ -
രല്പന്‍റെ രോദനം പോലെന്‍റെ വംശമൊടുങ്ങി ,,

പൊരുളെന്തെന്നറിയാതെ മാലോകരെല്ലാം
പാടി നടക്കുന്നു ഭൂകമ്പമെന്നു പോല്‍

ഭൂമിക്കു ഞാന്‍ ചെയ്ത പാതകത്തിന്‍ പക -
വീട്ടലാണിന്നിതെന്നറിഞ്ഞവന്‍  ഞാന്‍  മാത്രം ,,,,,





No comments:

Post a Comment