Monday, 8 June 2015

പുലരിയിന്നെന്തേ പുഞ്ചിരിച്ചെന്നോട്
കുയിലു ഞാന്‍ പാടാതെ മറുപാട്ട് പാടി ?
തൊട്ടതില്ലോട്ടുമെന്നിട്ടുമെന്തേ മുഖം കുനി -
ഞ്ഞൊട്ടൊന്നു വാടീ നീ തൊട്ടാവാടീ ?
പാരലിഞ്ഞീടുമീ പാരിജാതത്തിന്‍ മനം
കട്ടെടുത്തോടിയീ കാറ്റിന്നു വന്നു ,,
ശലഭങ്ങളൊരുകോടി ചിറകടിച്ചേന്‍ മുന്നില്‍
ചന്തത്തിലായിരം ചിത്രം വരഞ്ഞു
അരുവിക്കരഞ്ഞാണം അഴകായോരുക്കുവാന്‍
ആഷാഢമേഘങ്ങള്‍ മഴമുത്ത് കോര്‍ത്തു
അരിമുല്ലയറിയാതെയധരം വിടര്‍ത്തിയാ
അണി മഴയിലതിലോലമലസം നനഞ്ഞു
ഈ വര്‍ണ്ണ ഹര്‍ഷതിനര്‍ത്ഥം ഗ്രഹിച്ചതും
പാടെ നടുങ്ങിയെന്‍ നഷ്ടത്തെയോര്‍ത്തു ഞാന്‍
മുകിലിന്‍ മുടിക്കീഴില്‍ മുഖമോളിപ്പിച്ചവള്‍
മന്ദഹാസംകൊണ്ട് വെയിലിനെ കൊന്നവള്‍ ,
മോഹമായെപ്പോഴും മറയത്തിരുന്നവള്‍
മായയായിന്നെന്‍റെ മുറ്റം കടന്നു പോയ്‌
നൂപുരധ്വനികളിന്‍ താളം തിരഞ്ഞോരെന്‍
കണ്ണിലാ മണലിലെ കാല്‍പ്പാടു മാത്രമായ്

No comments:

Post a Comment