Thursday, 28 May 2015

പ്രണയ ലേഖനം

കടലുറങ്ങിപ്പോയ കാതര മിഴികളില്‍ ,
നാണം തിരിവച്ച തിരയിളക്കങ്ങളില്‍ ,

അടരും പളുങ്കു പോലാമണിമൊഴികളില്‍ ,
നുണക്കുഴിക്കിണയായ ഇരുകവിള്‍പ്പൂക്കളില്‍

ചിരിമഴ തൂകുന്ന ചെമ്പൂചൊടികളില്‍ ,
പ്രണയം തിരഞ്ഞു മയങ്ങി നിന്‍ ചാരെയായ് .

വഴിമാറിയോഴുകുന്ന  വൈഗയായിന്നു ഞാന്‍ ,
വന്നു വിലയിച്ചു നിന്‍ നീല മിഴിയിലായ് .

എന്തിനു ബന്ധിച്ചു പീലികള്‍ കൊണ്ടെന്‍റെ ,-
ഹൃദയത്തെ നീ നിന്‍റെ കണ്ണുകള്‍ക്കുള്ളില്‍ ?

അക്ഷര സുന്ദരി പരിഭവിച്ചേന്നോട് ,
നിന്‍ മുഖബിംബത്തെ വര്‍ണിച്ചതില്‍ പിന്നെ
.
 സംഗീത രാഗങ്ങളെല്ലാം മറന്നു ഞാന്‍ ,
നിന്നോടെനിക്കുള്ള പ്രേമരാഗത്തിനാല്‍ .

സ്വപ്നങ്ങളില്ലെന്‍റെ നിദ്രകള്‍ക്കൊട്ടുമേ ,,,
നീയെന്ന സ്വപ്നത്തിലാണെന്‍റെ  നിദ്ര .

എഴുതാന്‍ മറന്നൊരീ ചിത്രങ്ങളൊക്കെയും ,
ചായം പകര്‍ന്നപ്പോള്‍ നിന്‍ രൂപമായ്‌ മാറി
.
നിന്‍ നാദധാരയില്‍ ഇടനെഞ്ചു പിടയുന്ന
പ്രിയ നൊമ്പരം പൂണ്ട വീണയാണിന്നു ഞാന്‍

പറയാതെയിന്നിരു മൗനങ്ങളീണമായ് ,
നിറ തുളുമ്പാനായി യിനിയെത്ര നാള്‍കൂടി ???/

അനുരാഗ സന്ദേശമിനിയെത്രയെഴുതണം ,,,
ദേവനന്ദേ നിന്‍റെ  ദേവരാഗത്തിനായ് ??????

Sunday, 24 May 2015

ഇണയായിരുന്നിട്ടും ഇടനെഞ്ചറിഞ്ഞിട്ടും ,
ഇരവിന്‍റെ നൊമ്പരം ഇരുളു തന്നെന്നതോ ?

സ്വന്തമല്ലോട്ടുമെന്നറിഞ്ഞിട്ടുമെന്തേ  നീ,
നിലാവിനെ പ്രണയിച്ചു നിശാഗന്ധിപ്പൂവേ ?

താലിച്ചരടില്‍ പിടഞ്ഞറ്റ കനവുകള്‍ ,
തുടിച്ചിന്നുകേഴുന്നത തി ജീവനത്തിനോ ?

ചുരുളഴിച്ചിട്ട പൂഞ്ചായലലകളില്‍ ,,,
മിഴിനീരു മായ്ച്ചിട്ട കണ്മഷിക്കൂട്ടതില്‍ ,,
,
വര്‍ണ്ണം വെടിഞ്ഞോരാ മഞ്ചാടി മണികളില്‍ ,,
മഴവില്ലു മോഹിച്ച മയില്‍‌പീലി തണ്ടതില്‍ ,,]

അറിയാതെയിന്നും കൊതിച്ചുപോയാ മനം
എന്നോ മറന്നിട്ട മൌനാനുരാഗത്തെ ,,,,,,, 

Friday, 22 May 2015

ചെന്തീക്കനല്‍ ചൂടിലീ കൊടുംവേനലില്‍,
ചപലമാം ചിന്തയില്‍ ചുടുനിണം ചിന്തുന്നു .

കോവിലില്‍ ,പള്ളിയില്‍ ,കുരിശിന്‍റെ വഴിയിലും ,
തേടിത്തിരഞ്ഞു ഞാന്‍ കണ്ടില്ല ദൈവത്തെ ?

മുടിയഴിച്ചാടുന്ന മൂഡനാം കോമരം ,
മുപ്പാരിലും മുന്‍പനെന്നുള്ള  ധാര്‍ഷ്ട്യമോ ?

ഇല്ലാത്ത ദേവിക്കു പാദപൂജയ്ക്കായി ,
സ്വന്തം കുരുന്നിന്‍റെ ശിരസറുത്തീടുന്നു .

മരതക വൈഡൂര്യ സ്വര്‍ണ്ണ മാണിക്യങ്ങള്‍ ,
കാല്‍ക്കലുപെക്ഷിച്ചിട്ടു ഭിക്ഷയാചിക്കുന്നു .

ദേഹവും ദേഹിയും ഇല്ലാത്ത ദൈവത്തി -
ന്നായിരം കോടിയില്‍ ഗോപുരം കെട്ടുന്നു .

കനകം പൊതിഞ്ഞിട്ടു വായ്ത്താരിപാടുന്നു ,
രത്നപാത്രങ്ങളില്‍ അമൃതേത്തൊരുക്കുന്നു ,, ,

പാലട ,പായസം ,പടച്ചോറു നേദിച്ചു ,
ഭക്ഷിച്ചതില്ലൊ ട്ടു മാ തങ്ക വിഗ്രഹം .

വയറൊട്ടി ,കണ്‍കുഴിഞ്ഞീ രാജവീഥിയില്‍ ,
ഉണ്മയാം ദൈവങ്ങള്‍ പട്ടിണി കാക്കുന്നു .

കൊന്നതും ചത്തതും ചാകാനിരിക്കുന്നതും ,
ജീവനില്ലാത്തോരാ  ദൈവത്തിനായ് തന്നെ .

കണ്ടതില്ലെങ്ങും ചെകുത്താനുവേണ്ടി -
പ്പൊലിഞ്ഞൊരു ജീവന്‍റെ നിഴലൊന്നു പോലും

ശില്‍പ്പിതന്‍ ജാലത്തില്‍ കാട്ടുകരിങ്കല്ല് ,
ദേവനായി ദേവിയായ് രൂപം ഭവിക്കുന്നു .

സന്ദേഹമാണിന്നും ശരിക്കുള്ള ദൈവം ,
ശില്‍പി തന്നെന്നുള്ളതോ കാട്ടുകരിങ്കല്ലോ ???

ചപലമാം ചിന്തകള്‍ ചപലമാം ചിന്തകള്‍ ,,
ചുടുനിണം  ചിന്തിച്ച ചപലമാം  ചിന്തകള്‍ 

Thursday, 21 May 2015

ആയിരംകാതങ്ങളീ വെയില്‍ ദൂരങ്ങള്‍ ,
അനുരാഗവനമുല്ല തേടിയലഞ്ഞു ഞാന്‍ .

കുയിലുറങ്ങിപ്പോയ പൂമരച്ചില്ലകള്‍ ,
അണിവാകക്കൈകളെന്‍ കുടയായ് വിരിഞ്ഞു

പാടെ കരിക്കുന്ന സൂര്യതാപത്തിലും ,
തീപ്പിടിക്കാതെന്‍റെ പ്രണയമേഘങ്ങളെ ,

രജനിതന്‍ നടയിലായ് കാണിക്കവച്ചു .
രതിമധുര സുരതരസ താല്‍പര ദേവി ,
മതിമുഖി തൃപ്തയായ് വരമായ് മൊഴിഞ്ഞു ,

വാസന്തയാമങ്ങളായിരം നിദ്രയില്‍ ,
പ്രണയം പകുത്തിടാമിനിയൊരു ശയ്യയില്‍ .

നിഴലായോളിച്ചു നിന്‍ ഹൃദ്പ്രകാശത്തിനെ ,
മങ്ങലേല്‍പ്പിക്കാതെ മായയായ് തീര്‍ന്നിടാം .

ഇരു കുഞ്ഞു പ്രാക്കളായ്‌ മഞ്ഞുകൂടും തേടി,,
ചിരകടിച്ചോരുമിച്ചു വിണ്ണില്‍ പറന്നിടാം 

Tuesday, 19 May 2015

നിലാക്കായളോളം തുഴഞ്ഞെത്തിയീ
താരകപ്പെണ്‍ കൊടിയെന്‍ ദേവയാമിനി

ചന്ദന ഗന്ധത്തിലായ് മദം പൂണ്ടുനിന്‍
ഈറനാം വാര്‍മുടി വാരിപ്പുതച്ചു ഞാന്‍

മുടിതുമ്പിലിറ്റി റ്റ ജലശംഖു പുഷ്പങ്ങള്‍
പൂക്കളമെഴുതിയിന്നെന്‍ വിരിമാറിലായ്‌

ചൊടിയിതള്‍ വിറകൊണ്ട ലജ്ജതന്‍ പൊരുളെന്‍റെ
അധരം കവര്‍ന്നവള്‍ മധുരമായ് പങ്കിട്ടു

അഴിയാന്‍ കൊതിച്ചൊരാ കഞ്ചുകം ബന്ധിച്ചു
നഖചിത്രമെഴുതിയെന്‍ കവിള്‍ത്തടം നോവാതെ

ചഞ്ചലമിഴിയാളിന്നഞ്ചിതള്‍ കൈകളാല്‍
നെഞ്ചിടിപ്പിന്‍ ഇളം തുടിപ്പില്‍ കിതപ്പില്‍

തരളിതയായ് പുണര്‍ന്നിഴുകി തളര്‍ന്നെന്‍റെ
സ്വേദ ബിന്ദുക്കളില്‍അലിഞ്ഞലിഞ്ഞില്ലാതായ്

ചിറകടിച്ചുണര്‍ന്നോരാ പുലരിക്കിനാക്കളില്‍
അരുണന്‍റെ  രാജ്യം പിറന്നിടും മുന്‍പേ

കരുതലിന്‍ മുദ്രയായ് നെറ്റിയില്‍ ചുംബിച്ചു
കളഭഗാമിനിയെന്‍ കരി മിഴി മാഞ്ഞു പോയ്‌ 

Monday, 18 May 2015

ഇന്നെന്‍ കരള്‍ പുണര്‍ന്നോരീയിളം കാറ്റിലായ്,
ഇതള്‍ കൊഴിഞ്ഞോരോറ്റപ്പൂവിന്‍ തേങ്ങലലിഞ്ഞിരുന്നു .

വിരഹം വരച്ചിട്ട കോലങ്ങള്‍ നെഞ്ചേറ്റി ,
വിവശം പിടഞ്ഞവള്‍ നെടുവീര്‍പ്പടക്കി .

താളം തകര്‍ന്നോരാ ചുടുനിശ്വാസങ്ങളില്‍ ,
വിങ്ങലൊളിച്ചവള്‍ ഇരുളിന്‍റെ മാറിലായ്,

ഇഴ നെയ്തു കൂട്ടിയ ശിഥില മോഹങ്ങളില്‍ ,
ഉറവറ്റിപ്പോയ കണ്ണുനീര്‍ ചാലുകള്‍.
വിധിയെ പഴിച്ചവള്‍ ചുവരുകള്‍ക്കുള്ളിലായ്.

പ്രണയ ദാഹാര്‍ദ്രയാമീ മിഴിപ്പൂവിന്‍റെ ,
നൊമ്പരം ഞാനെന്‍റെ  കാവ്യമായെഴുതി .

ശ്രീരാഗ ശീലിലായ് ഈണം പകര്‍ന്നതില്‍ ,
ഇന്നവള്‍ക്കായി ഞാന്‍  താരാട്ടു പാടി .

വിരസമാം ഏകാന്തയാമങ്ങള്‍ വിട്ടവള്‍ ,,
ചിറകേറിയെത്തിയെന്‍ പ്രണയ ശൃംഗത്തിലായ്.

നിദ്രതന്‍ ലാസ്യത്തില്‍ മിഴി കൂമ്പും നേരം ,,
വിട പറഞ്ഞകലാന്‍ മടിച്ചവള്‍ മന്ത്രിച്ചു ,,

കൈവിടല്ലെന്നെ നീയിനിയുള്ള നാളൊന്നും
പെയ്തോഴിഞ്ഞോട്ടെ ഞാന്‍ നിന്‍ കരള്‍ തീരത്തായ്‌.

Saturday, 16 May 2015

കാര്‍മേഘ മൊഴിയാണോ  കാതോരമാരവം
ഇമ്പമാര്‍ന്നിണ  ചേര്‍ന്ന ഈ മഴയ്ക്കീണമായി

തന്തികളായില തുമ്പുകള്‍ വിറ കൊണ്ടതില്‍
ഇണ ചേര്‍ന്നു ചിതറിയീ ഈറന്‍ മഴതുള്ളി

പുളകിതയായ് പുതുമണമേകി മണ്ണിനായ്
മയങ്ങിയാ താരട്ടിലായ് കൊടും വേനലും

ബാഷ്പം പടര്‍ന്നോരീ  ചില്ലുവാതിലില്‍
വിരല്‍ കോറി മിഴി കോര്‍ത്തു ഞാന്‍ നിന്‍റെ  നടനം  
                               
  ഏകയാണിന്നെന്നറിഞ്ഞുവോ നീ നല്‍കി
വെണ്മഴ തുള്ളിയെന്‍ മൂക്കുത്തിയായിന്നു

 കാറ്റൊളിപ്പിച്ച നിന്‍ മണി  ചിലമ്പിലെ
മുത്തായിരുന്നെങ്കിലെന്നു ഞാനാശിച്ചു

പരിഭവിച്ചിന്നു നീ മറയുന്നുവെങ്കിലും
പാതി മറഞ്ഞു  നീ തിരയുന്നതെന്നെയോ

നീ കുറിച്ചിട്ട സ്നേഹ സന്ദേശമോ
ഹേതുവായ് തീരുന്നു നിന്നെ കൊതിക്കുവാന്‍


                              

Friday, 15 May 2015

വിണ്ണിന്‍റെ മംഗല്യ സിന്ദൂരചെപ്പിനെ 
തൂവിപ്പടര്‍ത്തിയാ മേഘം ചുവപ്പിച്ചു ,,
തിറകെട്ടിയാടിയ പകലവന്‍ മാഞ്ഞുപോയ് ..

Thursday, 14 May 2015

മയില്പീലിതുണ്ടിനോപ്പം പിടഞ്ഞതു

പൊന്നില്‍ പൊതിയാനാവതില്ലെന്നാലും പൊന്‍ -
ഇലഞ്ഞിപ്പൂ മാലേയം കോര്‍ത്തു വച്ചിന്നു ഞാന്‍

പട്ടുടയാടകള്‍ കൊതിച്ചതില്ലെന്നാലുമീ
നറുനിലാപ്പുടവ നെയ്തു വച്ചിന്നു ഞാന്‍

ഇടനെഞ്ഞിലൊരു നറുനാളമായ് ആളുന്നു
നിന്‍ പ്രേമ ബാണങ്ങള്‍ തിരിവച്ച  നാണം

അശ്രുകണങ്ങളില്‍ നിന്നോളിപ്പിച്ചു ഞാനത്
ഒരു ചെറു ചിരിയെന്‍ ചൊടിയിലായ് ചൂടി

ബന്ധങ്ങളായിരം കന്മതില്‍ കോട്ടകളായതില്‍ തട്ടി -
ചുടു നിണം പൊടിച്ചുടഞ്ഞെന്‍ കരിവളകള്‍

കാലമൊരുക്കിയ ചിതയിലായാഗ്നിയെ
സ്വയം വരിച്ചോടുങ്ങിയ പ്രണയ ശലഭങ്ങള്‍

എഴുതാന്‍ മടിച്ചു കിതച്ചു വിറച്ചോരെന്‍
മാഷിക്കൂട്ടു തൂവിയാ തൂലികതുമ്പിലായ്‌

പിടഞ്ഞുമരിച്ചു ഞാന്‍ പറയാതെ പോയൊരെന്‍
സ്വപ്‌നങ്ങള്‍ ചാലിച്ച പ്രണയ ലേഖനങ്ങള്‍

ആകാശം കണ്ടു മരിച്ച മയില്പീലിതുണ്ടിനോപ്പം
ചിതലരിച്ച  ഓര്‍മ്മകള്‍ മാത്രമാണിന്നെനിക്ക്‌  കൂട്ടായി

Monday, 11 May 2015

മിഴിയും മഴയും പെയ്തൊഴിഞ്ഞപ്പോള്‍ 
ഒലിച്ചുപോയെന്‍റെ  ഹൃദയവര്‍ണ്ണങ്ങളും  
കാത്തിരുന്ന വസന്തം  ഒരുപിടി  ഓര്‍മപ്പൂക്കള്‍ 
വാരി വിതറി  കാറ്റിനൊപ്പം  മാഞ്ഞു പോയി
കരുതിവച്ചതെല്ലാം ഒരിറ്റു ചോര വാര്‍ക്കാതെ 
  വഴിതെറ്റി വന്ന ശിശിരം  കൊഴിച്ചു കളഞ്ഞു 
ഇനി  വേനല്‍ച്ചൂടില്‍  വെന്ത്  ഉരുകണം എനിക്ക്
ഇനിയൊരു മഴകാലം ഇല്ല ,,,,,

Friday, 1 May 2015

ജീര്‍ണ്ണിച്ച തടിച്ചുവരുകളും
തകര്‍ന്നു വീഴാന്‍ കൊതിച്ച മേല്‍ക്കൂരയും ,,
പൊട്ടിപ്പൊളിഞ്ഞ മണ്‍ തറയും 
ജാലകങ്ങളും എനിക്കേറെ പ്രിയമുള്ളതായിരുന്നു ,,,,,,
നിഴല്‍ വീണ ഇടനാഴികളില്‍ എന്നെ സ്വയം തളച്ചു ഞാന്‍ ഇരുളിനെ പ്രണയിച്ചു
 .....സൂര്യ രശ്മികള്‍ എന്നില്‍ പതിക്കാതെ ഞാന്‍ ഒളിച്ചു ,,,,,,,,,,,,,
വെളിച്ചമെനിക്ക് ഭയമായിരുന്നില്ല ,,,ഒഴിഞ്ഞു മാറിയതാണ് ഞാന്‍ ,,,,,
പകല്‍ മുഴുവന്‍ എന്നോടൊത്തു ചിരിച്ചു ഒടുവില്‍ 
എന്നെ ഇരുളിലാക്കി നീ പോകുമ്പോള്‍ ഉള്ള നൊമ്പരം പലകുറി അറിഞ്ഞതാണ് ഞാന്‍ ,,,,ഇനിയും ആവില്ല എന്ന് ഉറപ്പിച്ചതാണ് ,,,,
എന്നിട്ടും അറിയാതെ 
വട്ടം കൂടി ആ നൊമ്പരമിന്നു അറിഞ്ഞു

കിനാവ്

ഈ കടല്‍മാറിലായങ്ങു  ദൂരെ  ദൂരെയായ്
ഒരു തീരം  തെളിയുന്നു മുന്നില്‍

നിന്‍ നേര്‍ത്ത  ഒരു ചിരി  മതി  ,,
അവിടേക്ക്  വെളിച്ചം വീശാന്‍

നിന്‍റെ ഒരു ചെറു വാക്ക് മതി ,,
 ഈ കൊടും കാറ്റിനെ വഴി  മാറ്റി വിടാന്‍

നിന്‍റെ  ഒരു  സ്പര്‍ശം മതി ,,,,,
ആര്‍ത്തിരമ്പും ഈ അലകളുറങ്ങാന്‍

 ഇനിയും  നിനക്കാകുമോ
എന്‍  പ്രണയതിന്‍ നേര്‍ക്ക്‌   മിഴി പൂട്ടാന്‍

വരൂ ,,മാരിവില്ലൊരു  തോണിയായ്‌ മാറ്റി -
യിരു സ്വപ്നങ്ങളത്തില്‍  പാമരം ബന്ധിക്കാം

തുഴയാം നമുക്കാ ചെറു തീരം തേടി
അവിടൊരു കൊണിലായ്‌ ഒലിവുമര-
ചില്ലയില്‍ ചെറു കൂടൊന്നു കൂട്ടാം
നിന്‍ കുറുകല്‍ നെഞ്ചോടു  ശ്രുതിയാക്കി
ഒരു നൂറു ജന്മങ്ങള്‍ പങ്കിട്ടെടുക്കാം ,,,,
ഒടുവിലൊരു നാളിനി ഒരേ ചിതയ്ക്കായി
ഈരുയിര്‍ നല്‍കി  വിട പറഞ്ഞകലാം

പിരിയുകയായ് നാം

നിന്‍  മിഴി നെയ്ത വിഷാദം
ചൊടിയിലെ പാതി മാഞ്ഞ ചിരി
ഇടറിത്തുടങ്ങിയ  പാദങ്ങള്‍
താളം തോറ്റ  ചുടു നിശ്വാസം
വിറയാര്‍ന്ന വിരല്‍തുമ്പുകള്‍
കണ്ണീരിന്‍ ചുവയില്‍ ചതഞ്ഞു
മുറിഞ്ഞുതൊണ്ടയില്‍  മരിച്ച  വാക്കുകള്‍

നീ പറയാതെ  അറിഞ്ഞു ഞാനന്ന്
,,,,,,,പിരിയുകയാണ്  നാം  ,,,,
പ്രണയം  ബലിയാക്കി

എന്‍റെ പന്ത്രണ്ടു കാമുകിമാര്‍

ചിങ്ങത്തില്‍ ചിറകാട്ടും ചിത്തിര തുമ്പിയായ്

കന്നിയില്‍ കന്മദ പ്പൂ പൂക്കും പാടത്ത്
കൊയ്ത്തുപാട്ടും പാടി ചെറുമിയായ് കൂടി നീ

തുലാമേഘങ്ങള്‍ പെയ്തു കുളിര്‍ന്നപ്പോള്‍
മാറിന്നിളം പുതപ്പാലെന്നെ താരാട്ടി

വൃശ്ചിക പുലരികള്‍ സാന്ദ്ര മന്ത്രങ്ങളാല്‍
ഈണം പകര്‍ന്നെന്‍റെ വ്രത ശുദ്ധി കാത്തു നീ


ധനുമാസ മഞ്ഞിലായ് ഉടല്‍ പിണഞ്ഞോന്നായി
തണുവിനെ തോല്‍പ്പിച്ച് ചുടു നിശ്വാസങ്ങളാല്‍


മകര സന്ധ്യക്കിന്നു ആരതിയായിരം മിഴി -
മണ്‍ചെരാതില്‍ നറുദീപം കൊളുത്തി നീ


കുംഭ രാശിയില്‍ കതിരോന്‍ കളം മാറ്റി
കനവുകള്‍ കുടയാക്കി കരുതലായ്‌ കാത്തു നീ


മീനവെയിലിലെന്‍ പൊള്ളും വിയര്‍പ്പിനെ
കരമലര്‍ തളിരിനാല്‍ നറുകണമാക്കി നീ


മേടം മിഴിത്തുമ്പില്‍ ജാലം വിരിച്ചപ്പോള്‍ 

കണിയായ് വിരിഞ്ഞു നീ പ്രണയ വസന്തമായ്‌

ഇടവപ്പാതിയിലെന്‍ പാതിയായ് പുണര്‍ന്നാ

കരുതലില്‍ കുടയിലെന്‍ ഉടലിനെ മൂടി നീ

മിഥുന നിലാവിലായ് ചന്ദ്രബിംബം നോക്കി
കളിയായ്‌ ചിണുങ്ങിയെന്‍ കവിള്‍ത്തടം നുള്ളി നീ


കര്‍ക്കിടകം പെയ്തു പഞ്ഞം പറഞ്ഞിട്ടും
അന്നം പകര്‍ന്നു നീ ഔഷധ ക്കഞ്ഞിയാല്‍


സങ്കല്പ്പമാണെന്‍റെ കൊല്ലവര്‍ഷ ക്കിളി ,,,,
ശിഥിലമാം വ്യാമോഹ മധുര സ്വപ്‌നങ്ങള്‍

കരുണം

നഷ്ടങ്ങലാണെന്‍റെ നേട്ടങ്ങളത്രയും
ദുഖങ്ങളാനെന്റെ സംബാദ്യമത്രയും

ആശ്വാസവചനങ്ങള്‍ വര്‍ഷമായ് പെയ്യുന്നു
ഒഴുകിപ്പരക്കുന്നു കരുണയിന്നെന്‍ നേര്‍ക്ക്‌

മറക്കില്ലൊരിക്കലും നിന്നോര്‍മകള്‍ എന്ന് 
പിരിയുന്ന നേരത്ത് മിഴികളാല്‍ ചൊല്ലിയെന്‍
പ്രണയിനിയെന്നോട് കരുണ കാണിച്ചു


കാണാക്കയങ്ങളില്‍ നീന്തിതുടിക്കവേ
കാലുകള്‍ തളരാതെ ബോധത്തെ ബന്ധിച്ചു
ലഹരിയെനോടിന്നു കരുണകാണിച്ചു


മരണത്തിലെക്കെന്‍റെ പോക്കെന്നറിഞ്ഞുവോ
വാഹനം സ്തബ്ധമായ് കരുണ കാണിച്ചു


ചോരക്കളതിലായ് വഴിയില്‍ പിടക്കുമ്പോള്‍
പേരറിയാ മാലഖ കരുണ കാണിച്ചു


ഒരിറ്റു ശ്വാസമെന്‍ ചങ്കിലായ് ഇറ്റിച്ചു
ഭിഷഗ്വരന്മാര്‍ കരുണ കാണിച്ചു


ഇമകള്‍ ചലിക്കാതെ കാവലിരുന്നേന്‍
പെറ്റമ്മയെ ന്നോട് കരുണ കാണിച്ചു


വേദന കനലായി നെഞ്ചിലെരിച്ചെന്‍
അച്ചനെന്നോടിന്നു കരുണ കാണിച്ചു


മൌനമായ് നിന്നൊരെന്‍ കൂടപ്പിറപ്പിന്‍റെ
വിങ്ങലെന്നോടിന്നു കരുണ കാണിച്ചു


തോളില്‍ കരം ചേര്‍ത്തു പിച്ച നടത്തിയെന്‍
സൌഹൃദങ്ങള്‍ വീണ്ടും കരുണ കാണിച്ചു


അര്‍ഹനല്ലിനിയുമീ ദാനമേല്‍ക്കുവാന്‍
ശാന്തനായ് ജീവനം തുടരട്ടെ ഞാനിനി ,,,,
മാപ്പ് ,,എല്ലാത്തിനും

ഒടുക്കം

ഈ പുഴതന്‍ തീരത്താണിനിയെന്റെ ദേശാടനം
കടം കൊണ്ടതത്രയും വ്യര്‍ഥമായെപ്പൊഴോ

ചിറകറ്റു വീണോരെന്‍ സ്വാര്‍ത്ഥ മോഹങ്ങള്‍
വന്നു പതിച്ചിന്നു നിന്‍ മടിത്തട്ടിലായ്

മാടിവിളിക്കുന്നു വിധിയാം പടുമരം 
തെളിയുന്നു ദ്രംഷ്ടകള്‍ ശിഖരങ്ങളല്ലവ


ഇന്നെന്‍ ചിതയ്ക്കായി ദാനമായ്‌ തീര്‍ന്നുവോ
അണയാം കിതപ്പാറ്റി ഞാനാ ചിതയിലായി

എരിക്കുനിന്‍ ചതിയുമാ കനലിലെന്നോടൊപ്പം

വിധുരയാം രാക്കിളിക്കൊരു നുള്ള് സാന്ത്വനം
കനിയുവാനാകട്ടെ പിടയുന്ന നേരവും

ഏകനാണ് ഞാന്‍

ഈ കരകാണാക്കടലില്‍ ഞാന്‍ തനിച്ചാണ് ....
.ഇനി തുഴയാനെനിക്ക് കരുത്തില്ല ,,,,,,
എന്‍റെ പാമരം കീറിയിരിക്കുന്നു ,,,.
തിരകള്‍ക്കു ശക്തി കൂടിയിരിക്കുന്നു ,,,,
കാറ്റിനു രൗദ്ര ഭാവം വന്നിരിക്കുന്നു .....
.ഈ കടലിരമ്പം എന്നെ ഭയപ്പെടുത്തുന്നു ,,,
ദിക്കറിയാതെ ഉഴലുകയാണ് ഞാന്‍ ...
അറിയാം ,
,ഇനിയൊരു മടക്കമുണ്ടാവില്ല ,,
ഒരു ചിപ്പിയായി ഈ ആഴങ്ങളില്‍ ഒളിക്കട്ടെ ഞാന്‍ ,,,,,,,,,,

കാത്തിരിക്കാം നിനക്കായ്

നീയാണെന്‍റെ സ്വപ്നം 
ഋതുഭേദങ്ങള്‍ക്ക് നല്കുവാനാകുമോ 
നീ തന്ന നിമിഷത്തിലൊരു നുള്ള് പോലും ]
ഇനിയും നിനക്കായി കാക്കുന്നു ഞാനാ 
പ്രണയം തളിര്‍പ്പിച്ച പൂങ്കാവനം 
ഒരു മാത്ര നീ നിന്‍റെ പാദങ്ങള്‍ കൊണ്ടെന്‍
നിറുകയില്‍ ചുംബിച്ചു മാപ്പെനിക്കേകൂ
തുടിക്കുന്ന ജീവനില്‍ പിടയ്ക്കുന്ന പ്രാണനില്‍
ഇന്നെന്‍റെ ഈണങ്ങള്‍ നിന്‍ നേര്‍ക്ക്‌ നീളും
വഴിമാറിയൊഴുകുന്ന പുഴയിന്നു ഞാനെന്നു
ആദ്യം പറഞ്ഞത് നീ തന്നെയല്ലേ
ഒഴുകിത്തളര്‍ന്നു ഞാന്‍ വന്നു ലയിച്ചത്‌
നിന്‍ മിഴിക്കുള്ളിലെ കടലൊന്നിലല്ലേ
എന്തിനു ബന്ധിച്ചു പീലികള്‍ കൊണ്ടെന്‍
ഹൃദയത്തെ നീനിന്‍ കണ്ണുകള്‍ക്കുള്ളില്‍
നീ തന്ന നൊമ്പരം ലാളിച്ചു ലാളിച്ചു
മൊട്ടിട്ടു പോയതാണിന്നെന്‍റെ സ്വപ്നം
നീയെന്‍റെ സ്വപ്‌നങ്ങള്‍ തിരികെ തരില്ലേ
കാത്തിരിക്കാം ഞാന പൂ മലര്‍തോപ്പില്‍